ഹരിതകേരള മിഷന്റെ ഭാഗമായി പുഴകളുടെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് വേണ്ടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഹരിതകേരളം രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കക്കാട് പുഴ ശുചീകരണവും പുഴ മാസ്റ്റർ പ്ലാൻ തയാറാക്കലിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മിഷന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനെപ്പട്ടതാണിത്. മാലിന്യം നിക്ഷേപിക്കപ്പെട്ട് നശിപ്പിക്കപ്പെട്ട പുഴകളെ പുനർജനിപ്പിക്കുന്ന പ്രവർത്തനം കേരളത്തിൽ നടന്നു വരികയാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഈ പ്രവർത്തനത്തിന് വേണം. മറ്റ് പ്രദേശങ്ങളിൽനിന്നുള്ളവരുടെ സ്ഹായവും വേണം. യന്ത്രസഹായത്തോടെ കക്കാട് പുഴയിലെ ചെളി നീക്കം ചെയ്യുന്നത് ആലോചിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയായി. കോർപറേഷൻ സ്ഥിരം മിസമിതി അധ്യക്ഷരായ അഡ്വ. പി. ഇന്ദിര, സി.കെ. വിനോദ്, കൗൺസിലർമാരായ രവികൃഷ്ണൻ, കെ.പി.എ സലിം, തൈക്കണ്ടി മുരളീധരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.പി. ജയബാലൻ എന്നിവർ സംസാരിച്ചു.
പുഴ ശുചീകരണത്തിൽ പങ്കാളികളായവർക്ക് മന്ത്രി ഉപഹാരം നൽകി. പുഴാതി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.
No comments:
Post a Comment